2009, ജൂൺ 29, തിങ്കളാഴ്‌ച

വിടവാങ്ങലിന്‌ മുമ്പിൽ ആദരാജ്ഞലികൾ....


മലയാള ചലചിത്രലോകത്തിന്‌ തന്റെ തിരക്കഥാ വിന്യാസത്തിലൂടെയും സംവിധാനത്തിലൂടെയും അനന്യമായ സ്ഥാനം നേടിക്കൊടുത്ത, സിനിമയുടെ സംവേദന ശേഷി തിരിച്ചറിഞ്ഞ ലോഹിതദാസ്‌ ശക്തമായ തന്റെ കഥാപാത്ര ആവിഷ്കാരത്തിലൂടെയായിരുന്നു സ്വന്തം സൃഷ്ടികളെ വേർതിരിച്ചു നിർത്തിയിരുന്നത്‌.
സമൂഹം ശ്രദ്ധിക്കപ്പടാതെ പോകുന്ന ഒറ്റപ്പെട്ട തുരത്തുകളും, വ്യക്തി ദുരന്തങ്ങളും അതിന്റെ വേദന ഭാഷയില്ലാത്ത വികാരം മാത്രമായി തീരുന്ന മുഹൂർത്തങ്ങളെയും സ്വന്തം നെഞ്ചോട്‌ ചേർത്തായിരുന്നു ഈ കലാകാരൻ അഭ്രപാളിയിലേക്ക്‌ സന്നിവേശിപ്പിച്ചിരുന്നത്‌.
വികലമായ സമൂഹ്യ കാഴ്ചപ്പാടുകൾ ചാർത്തിക്കൊടുത്ത കിരീടങ്ങൾ പലപ്പോഴും വ്യക്തിയെ നാടുകടത്തപ്പെടുന്നത്‌ ഒരിക്കലും തിരിച്ചുനടക്കാനാവാത്ത വിലക്കപ്പെട്ടവരുടെ ദീപുകളിലേക്കാണ്‌. ഈ ഒരു യഥർത്ഥ്യത്തെ തന്നെയാണ്‌ തനിയാവർത്തനത്തിലൂടെയും കിരീടത്തിലൂടെയും അതുപോലെത്തന്നെ മറ്റു സൃഷ്ടികളിലൂടെയും അദ്ദേഹം മലയാളിയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നത്‌.
ഒരു ചെറുകഥാകൃത്തായി തന്റെ സർഗ്ഗാത്മകജീവിതത്തിന്‌ തുടക്കമിടുകയും പിന്നീട്‌ നാടകരചനയിലൂടെ സാന്നിദ്ധ്യമറിയിക്കുകയും എന്നാൽ കൂടുതൽ കാര്യക്ഷമമായി തനിക്ക്‌ സമൂഹത്തോട്‌ സംവേദിക്കാനുള്ള മാധ്യമം സിനിമയാണന്ന് തിരിച്ചറിയുന്നതോടു കൂടി സർഗ്ഗസൃഷ്ടികൾക്ക്‌ മുഖ്യ പങ്കും അദ്ദേഹം മാറ്റിവെച്ചത്‌ സിനിമാ പ്രവർത്തനങ്ങൾക്ക്‌ തന്നെയായിരുന്നു.
അതുകൊണ്ട്‌ തന്നെയാണ്‌ ഈ ഒരു വിയോഗം അരവിന്ദനും പത്മരാജനും ഭരതനും ശേഷം നമ്മെ കൂടുതൽ വ്യാകുലപ്പെടുത്തുന്നത്‌.

ഈ വിടവാങ്ങലിന്‌ മുമ്പിൽ ഇടത്തിന്റെ ആദരാജ്ഞലികൾ.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

"ദീപുകളിലേക്കാണ്‌","യഥർത്ഥ്യത്തെ"