2010, മാർച്ച് 16, ചൊവ്വാഴ്ച

ഇടം ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ

ജി.സി.സിയിലാദ്യമായി നടന്ന ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ ഇരു രാജ്യത്തെ ജനങ്ങൾക്കും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അതിലുപരി മറ്റ്‌ പലതിന്റെയും പുതിയ ഒരു സാംസ്കാരിക അനുഭവമായിരുന്നു.
ഫെസ്റ്റിവിലിന്റെ വിവിധ കാഴ്ചകളിലൂടെ


കഴിഞ്ഞ മാർച്ച്‌ 25, 26 തിയ്യതികളിൽ ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ നാടൻ കലോത്സവം എല്ലാ അർത്ഥത്തിലും നൂതനമായ ഒരനുഭവമായിരുന്നു. ജി.സി.സിയിലാദ്യമായാണ്‌ ഇത്തരത്തിലൊരു പരിപാടി അരങ്ങേറുന്നത്‌.


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ട്‌ സംസ്കാരങ്ങളുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള സംഗീത നൃത്തരൂപങ്ങൾ ഇന്ത്യാ ഗയ്റ്റും ഒമാനിലെ നക്കൽ ഫോർട്ടും ആലേഖനം ചെയ്യപ്പെട്ട പ്രൗഡഗംഭീരമായ സ്റ്റേജിൽ അരങ്ങിലെത്തിയപ്പോൾ അത്‌ വർഷങ്ങളായി ഒരുമിച്ചു ജോലിചെയ്യുകയും ഇടപഴകുകയും ചെയ്ത ഇന്ത്യ ഒമാൻ പൗരന്മാർക്ക്‌ കൗതുകത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവലഹരിയായി.


വൈകിട്ട്‌ 5 മണി മുതൽ തന്നെ മർഹാലാന്റിലെ വേദിയിലേക്ക്‌ ജനങ്ങൾ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതുപോലെ ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ളവരാണ്‌ സദസ്സിലെത്തിക്കൊണ്ടിരുന്നത്‌. വിദേശികളുടെയും മോശമല്ലാത്തൊരു പങ്കാളിത്തമുണ്ടായിരുന്നു. ഈ സമ്മിശ്ര പങ്കാളിത്തം സാധാരണ ഗൾഫിലുടനീളം സംഘടിപ്പിക്കപ്പെടാറുള്ള പരിപാടികളിൽ നിന്നും ഫെസ്റ്റിവിലിനുള്ള വലിയൊരു പ്രത്യേകതയായിരുന്നു.



ഇത്‌ മുൻകൂട്ടി കണ്ടു കൊണ്ടു തന്നെ ഒരുക്കിയിരുന്ന കരകൗശല ഭക്ഷണ സ്റ്റാളുകൾക്കു മുണ്ടായിരുന്നു ഈ വൈവിധ്യം. മലയാളിയുടെ കപ്പ മീൻ കറി, വടക്കെ ഇന്ത്യൻ ചാറ്റ്‌ മുതൽ ഒമാനീ പരമ്പരാഗത പലഹാരങ്ങളുടെ സ്റ്റാളുകൾ വരെ അർദ്ധരാത്രിയിൽ പോലും സജീവമായിരുന്നു.


25ന്‌ വൈകിട്ട്‌ കുറുംകുഴലോടുകൂടി ആരംഭിച്ച പരിപാടി പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാസാരാഭായി ആയിരുന്നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌.

വേദിയുടെ മുന്നിലായി സ്ഥാപിച്ച വാഴത്തണ്ടു കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ചുണ്ടാക്കിയ ദീപങ്ങൾ അതിഥികളായ മല്ലികാ സാരാഭായ്‌, അംബാസിഡർ അനിൽ വാദ്‌വ, സിനിമാ സംവിധായകൻ പ്രിയാ നന്ദനൻ, ഫ്രഞ്ച്‌ അംബാസിഡർ മല്ലികാ ബാരക്ക്‌, ഷെയ്ക്‌ കനക്‌ കിംജി, ഡോ ആസാദ്‌ മൂപ്പൻ, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ തിരി കൊളുത്തിയപ്പോൾ സദസ്സ്‌ നീണ്ട കരഘോഷത്തോടെ മാസങ്ങളായി കാതോർത്തിരുന്ന ഈ ഉത്സവ സാക്ഷാത്കാരം നെഞ്ചിലേറ്റുവാങ്ങി.


കലകള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു എന്നു മല്ലികാ സാരാഭായി പറഞ്ഞപ്പോൾ ഇടം ജനറല്‍ സെക്രട്ടറി ഗഫൂര്‍ വിശദീകരിച്ചത് കലകളുടെ ഉത്സവം എന്നതിലുപരി എന്തു കൊണ്ട് നാടന്‍ കലകള്‍ എന്ന തിരഞ്ഞെടുപ്പിന്റെ ഉത്തരമായിരുന്നു. ആഗോളീകരണ പ്രക്രിയ എല്ലാ അര്‍ത്ഥത്തിലും ഗതിവേഗമാര്‍ജ്ജിച്ചു വരുമ്പോള്‍ സംസ്കാരങ്ങള്‍ പരസ്പരം സ്വാധീനിക്കുക എന്നത് സ്വാഭാവികമാണ്‌. എന്നാൽ ഓരോ സംസ്കാരത്തിനും അതിന്റേതായ സ്വത്വവും അടിസ്ഥാന താളവുമുണ്ട്. ഇതാണ്‌ കലകളിലും ശീലങ്ങളിലുമല്ലാം നില നില്‍ക്കുന്ന വൈവിധ്യങ്ങളുടെ ആധാരം. ഇത് കുടികൊള്ളുന്നത് നാടന്‍ കലകളിലാണ്‌.


ഇതിനെ ഇല്ലാതാക്കിക്കൊണ്ട് ഏകസ്വരമായ ആസ്വാദന ശീലവും ലോകക്രമവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം പലഭാഗങ്ങളില്‍ നിന്നുമുയര്‍ന്നു വരുന്നുണ്ട്. ഭക്ഷ്യ വൈവിധ്യങ്ങള്‍ മാറ്റപ്പെടുകയും ലോകത്തിലെല്ലാവര്‍ക്കും എവിടെയും ആസ്വദിക്കാന്‍ പറ്റുന്ന കെ എഫ് സി മക്‌ഡൊണാല്‍ഡ് തുടങ്ങിയ പൊതു ആസ്വാദന ശീലം രൂപീകരിക്കപ്പെടുകയും ചെയ്യുന്നതിനെ പറ്റി പറ്ഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഫ്രഞ്ച് അംബാസിഡര്‍ അടക്കമുള്ളവര്‍ കയ്യടിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കൗതുകം.

പൊതുപരിപാടിയുടെ നന്ദിപ്രകടനം കഴിഞ്ഞ് ലൈറ്റണഞ്ഞപ്പോള്‍ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തു നിന്നും മെല്ലെ ഉയര്‍ന്നു വരുന്ന പരമ്പരാഗത ഒമാനീ നാടോടീ താളത്തിലേക്കാണ്‌ സദസ്സുണര്‍ന്നത്.


കര്‍ബ എന്നു പേരുള്ള ബാഗ്പൈപ്പര്‍ പോലുള്ള ഒമാന്‍ ഫോക്ക് ഉപകരണം ലീഡ് ചെയ്യുന്നതും വളരെ നീളം കൂടിയതും കുറഞ്ഞതുമായ വ്യത്യസ്ഥ ഫോക്ക് ഡ്രമ്മുകളുടെ മേളക്കൊഴുപ്പുമുള്ള ഈ നാടോടി സംഗതത്തിലേക്കായിരുന്നു, ഈ പരമ്പരാഗത ഈണത്തിനൊത്ത് നൃത്തം ചവിട്ടിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പതിമൂന്നോളം പേരടങ്ങുന്ന സംഘം സ്റ്റേജിലേക്കു നടന്നടുത്തപ്പോള്‍ അതിന്റെ താളത്തിനൊത്ത് സദസ്സില്‍ നിന്നും പലരും കൈകൊട്ടുകയും നൃത്തം ചെയ്യുകയുമുണ്ടായിരുന്നു.


ഒമാനിലെ സൂറിൽ നിന്നുള്ള ഈ സംഘത്തിന്റെ പരിപാടി അവസാനിക്കുമ്പോൾ വേദിയിൽ ലൈറ്റണയുകയും സ്പോട്ട് ലൈറ്റിന്റെ വലിയൊരു വൃത്തത്തിൽ ഗ്രൌണ്ടിൽ നൃത്തമാടുന്ന, കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മാത്രം മലയാളി കണ്ടു ശീലിച്ചിട്ടുള്ള തെയ്യം തെളിഞ്ഞു വന്നു.



കടും ചുവപ്പിന്റെ ഭീമാകാരമായ അലങ്കാര ഭൂഷണങ്ങളോടെ ചടുലമായ താളത്തിന്റെയും കറങ്ങി കറങ്ങിയുള്ള ചലനങ്ങളോടെയും വേദിയിലേക്ക് നീങ്ങുന്ന തെയ്യം മലയാളികൾക്ക് ഗൃഹാതുരമായ കാഴ്ചയായപ്പോൾ യൂറോപ്യൻ പൌരന്മാരടക്കമുള്ള വിദേശികൾക്ക് അങ്ങെ അറ്റം കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഡിജിറ്റൽ കാമറകളും മൊബൈൽ കാമറകളും ഉയർത്തിപ്പിടിച്ച ഒരു വലിയ സംഘം വേദി വരെ തെയ്യത്തെ പിന്തുടരുന്നുണ്ടായിരുന്നു. പടയണി അരങ്ങേറുമ്പൊഴും ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. കേരളത്തിലെ വടകരയിൽ നിന്നും എറണാകുളത്തു നിന്നുമുള്ള കലാകാരന്മാരായിരുന്നു തെയ്യവും പടയണിയുമെല്ലാം അവതരിപ്പിച്ചത്‌.



ഹിമാചൽ പ്രദേശിൽ നിന്നുള്ള സൂത്രധാർ കലാസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ഹിമാചൽ ഫോക്ക് നൃത്തങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. കുൾവിനാട്ടി ,മഹാസുനാട്ടി, ലാഹൌലി നൃത്തം തുടങ്ങിയ പരമ്പരാഗത ഹിമാചൽ നൃത്തരൂപങ്ങൾ വർണ്ണവൈവിധ്യമാർന്ന വസ്ത്രാലങ്കാരങ്ങൾ കൊണ്ടും, വളരെ ശ്രുതി മധുരമായ സംഗീതത്തിലൂടെ ചെറിയ ചലനങ്ങളിൽ തുടങ്ങി വികസിച്ചു വരുന്ന രീതിയിലൂടെയുംഎല്ലാവർക്കും ഒരു പോലെ കൌതുകമായി.

മസ്കറ്റിലെ നൃത്താധ്യാപികയും പ്രമുഖ നർത്തകിയുമായ പ്രമീളാ രമേശും ചെന്നൈ കലാക്ഷെത്രയിലെ കലാകാരന്മാരും ചേർന്നവതരിപ്പിച്ച ഇന്ത്യയിലെ വിവിധ സംസ്ഥ്‍ാനങ്ങളിൽ നിന്നുള്ള കുറവഞ്ചി, ഡ്യുയറ്റ് ബംഗ്ഡ, നാഗനൃത്തം, മഞ്ചുനാട്ടി തുടങ്ങിയ ഫോക്ക് നൃത്തങ്ങൾ അതിന്റെ തന്മയത്വം കൊണ്ടും പ്രൊഫഷനിലിസം കൊണ്ടും ശ്രദ്ധേയമായി. അവരവതരിപ്പിച്ച പല നൃത്തരൂപങ്ങളും മലയാളികളടക്കമുള്ളവർക്ക് പുതിയ അനുഭവമായിരുന്നു.


എന്നാൽ മദ്രാസിൽ നിന്നുള്ള ദ്രാവിഡ സംഘം സദസ്സിലൂടെയും വേദിയിലൂടെയും മാറി മാറി നീങ്ങിക്കൊണ്ടവതരിപ്പിച്ച മലയാളം തമിഴ് നാടൻപാട്ടുകളുടെ മിശ്രണം കൊണ്ടും അവരുടെ പരമ്പരാഗത വാദ്യോപകരണമായ തപ്പിന്റെ താളപ്പെരുമ കൊണ്ടും ചടുലമായ നൃത്തചുവടുകൾ കൊണ്ടും സമ്പന്നമായിരുന്നു,

ഒമാനിലെ മസ്കറ്റിൽ നിന്നുള്ള ഒമാനി നാടൻ നൃത്തരൂപം വേദി കീഴടക്കിയപ്പോൾ അത് സൂറിൽ നിന്നുള്ള കലാരൂപത്തിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. പഞ്ചാബി ബംഗ്ടയായിരുന്നു ആദ്യദിവസത്തെ അവസാന പരിപാടി. നൃത്തം അവസാനം വേദിയിൽ നിന്നും സദസ്സിലേക്കിറങ്ങി ആസ്വാദകരും കലാകാരന്മ്‍ാരും ഒരുമിച്ചു നൃത്തം ചവിട്ടി പിരിഞ്ഞു പോവുകയായിരുന്നു


26 ന് കുറുംകുഴലോടുകൂടി വേദിയുണർന്നു. ഒമാനിലെ ബുത്‌ന പ്രവശ്യയിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ ഒമാനി ഫോക്ക് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ഈ നൃത്തരൂപം ഗ്രൂപ്പിലെ സ്ത്രീകളണിഞ്ഞ പരമ്പരാഗത വസ്ത്രവൈവിധ്യം കൊണ്ടും ശിരസ്സിലണിഞ്ഞ തിളങ്ങുന്ന കിരീടങ്ങൾകൊണ്ടും കാഴ്ചസമ്പുഷ്ടമായിരുന്നു.


വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണ് .


ലോകപ്രശസ്ത ഒമാനീ കവി സെയ്ഫ് അൽ റഹ്ബിയുടെ അഭാവത്തിൽ യുവ കവി ഫാത്തിമ അൽശീദി പ്രഖ്യാപനം നിർവ്വഹിച്ചു. വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണന്നും സദസ്സിൽ സംസാരിച്ചു.



തുടർന്നും രക്ത ചാമുണ്ടിതെയ്യം, പടയണി, ഇടം പ്രവർത്തകരവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻപാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഹിമാചൽ കലാകാരൻമാരവതരിപ്പിച്ച സംഗീതത്തിന്റെ പ്രത്യേകത പാട്ടിലുടനീളം നിറഞ്ഞു നിന്ന മെലഡിയുടെ മനോഹാരിതയായിരുന്നു,


ഒമാനിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളവതരിപ്പിച്ച ദഫ് മുട്ട് മാപ്പിള കോൽക്കളി തുടങ്ങിയവ വിവിധ സമയങ്ങലിൽ അരങ്ങിലെത്തി.



എന്നാൽ പഞ്ചാബിൽ നിന്നുള്ള കെട്ടിടതൊഴിലാളികളുടെ ബഗ്ഡ സദസ്സിനെ ഇളക്കിമറിച്ചു .താളം മുറുകിയപ്പോൾ സദസ്സിൽ നിന്നും വേദിക്കു മുന്നിലെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം പഞ്ചാബിസംഘം നൃത്തം ചവിട്ടിയപ്പോൾ ഒമാനികളടക്കമുള്ളവർ അതിനോട് ചേർന്ന് വംശദേശ സീമകൾ മറന്ന് അലിഞ്ഞു ചേർന്ന ഒരുകൂട്ടം മനുഷ്യരുടെ അടിസ്ഥാന താളമായി ആ ആൾക്കൂട്ടം പരിണമിച്ചു.



അവസാനത്തെ പരിപാടിയായ ചിങ്കാരിമേളത്തിന്റെ ചടുലത ഏറിയും കുറഞ്ഞും വേദിയിലരങ്ങേറിയപ്പോൾ ഇടക്കു കയറിവന്ന സൂറിലെ നൃത്തസംഘം വേദിയിലെത്തിയതോടേ ലൈറ്റണഞ്ഞു. പിന്നീട്‌ ഈ ഉത്സവത്തിന്റെ പരിസ്സമാപ്തി സ്വാഭാവികമായി പ്രത്യേകാന്തരീക്ഷത്തിൽ രൂപം കൊണ്ടപോലെയായിരുന്നു.


ഗ്രൗണ്ടിലെ ദീപങ്ങളും ശബ്ദ്സംവിധാനങ്ങളുമെല്ലാം നിലച്ചു. മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവത്ത്‌ ശിങ്കാരിമേളവും ഒമാനീ വാദ്യമേളവും പതിയെ താളം കണ്ടെത്തി അതിന്റെ സമന്വയത്തിന്റെ താളത്തിൽ മറ്റ്‌ കലാകാരന്മാരും സദസ്യരും പതിയെ നൃത്തച്ചുവടു വെച്ചു വേദി വിട്ട്‌ പുറത്തേക്ക്‌ യാത്രയാവുകയായിരുന്നു.


പിന്നീട്‌ ഓരോ ഗ്രൂപ്പുകളുടെയും ബസ്സ്‌ പാർക്ക് ചെയ്ത സ്ഥലത്തും ഒട്ടേറെ സമയം എല്ലാവരും നൃത്തം ചെയ്തു. അങ്ങനെ നൃത്തം ചവിട്ടിയും പാട്ടു പാടിയും മതിവരാത്ത ഒരു പറ്റം മനുഷ്യർ പരസ്പരം യാത്രപറയാതെ രണ്ട്‌ ദിവസം നീണ്ടു നിന്ന താളങ്ങളുടെയും നാടൻപാട്ടിന്റെയും ലഹരി മനസ്സിലേറ്റി പിരിഞ്ഞുപോകുമ്പോൾ ഏതു നിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതും എല്ലാമനുഷ്യർക്കും പരസ്പരം താളങ്ങളിലേക്കു ഉണരാനുമുള്ള ഫോക്കിന്റെ അനന്ത സാധ്യതകൾ താത്കാലികമായി പോലും അവസാനിക്കുന്നില്ല എന്നതും ഈ താളങ്ങൾ മനസ്സിലും ശരീരത്തിലും എപ്പോഴും നമ്മുടെയുള്ളിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കും........


കൂടുതല്‍ ഫോട്ടൊകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ഇടം ഇന്ത്യൻ ഒമാൻ നാടൻ കലോൽസവം.

സാംസ്കാരിക വിനിമയരംഗത്ത്‌ പുതിയകാല്‌വെപ്പുമായി ഇന്ത്യൻ ഒമാൻ നാടൻ കലോൽസവം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഒമാനിലെ വിവിധപ്രവശ്യകളിലെയും അടിസ്ഥാന സാംസ്കാരിക സത്ത പ്രതിനിധാനം ചെയ്യുന്ന നാടൻകലകൾ ഒരു വേദിയിൽ സമന്വയിക്കുന്ന ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്‌ കുറം-മർഹാലാന്റിൽ ഈ വരുന്ന 25, 26 തിയ്യതികളിൽ വേദി ഒരുങ്ങുകയാണ്‌. ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടൻ കലോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ നാടൻ കലകളെയും, ഭക്ഷ്യ വൈവിധ്യങ്ങളെയും കരകൗശലവസ്തുക്കളെയും വർഷങ്ങളായി ഇടകലർന്നു ജീവിക്കുന്ന ജനതക്ക്‌ പരസ്പരം അറിയാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ ഒരു സംരംഭം നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യാ ഒമാൻ ബന്ധത്തിൽ ഒരു പുതിയ സാംസ്കാരിക മുഖം തുറന്നിടുകയാണെന്ന് ഇടം.
ഒട്ടേറെ പ്രത്യേകതകളുള്ള ഈ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത്‌ പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാ സാരാഭായിയാണ്‌. ദേശീയ അവാഡ്‌ ജേതാവായ സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനാണ്‌ പരിപാടിയിലെ മുഖ്യാതിഥി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലകളായ കുറും കുഴൽ,കോൽകളി, പടയണി, ദഫ്മുട്ട്‌, തെയ്യം, ആദിവാസി നൃത്തം, പൂരക്കളി, ശിങ്കാരി മേളം, മാപ്പിള കോൽക്കളി (കേരള). ഗർബ, ഡാണ്ടിയ (ഗുജറാത്ത്‌), കുൾവി നട്ടി, ഡുയറ്റ്‌ ഫോക്ക്‌, ലഹൗലി നൃത്തം (ഹിമാചൽ), കരം, ആദിവാസി നൃത്തം(മധ്യപ്രദേശ്‌), ദ്രാവിഡ(കേരള തമിൾ ഫോക്ക്‌), ബംഗ്ഡ (പഞ്ചാബ്‌), സന്താൾ (ബംഗാൾ), മഞ്ഞുനട്ടി (കർണ്ണാടക), കുറുവഞ്ചി (തമിൾനാട്‌), നാഗാ നൃത്തം(നാഗാലാന്റ്‌) തുടങ്ങിയ ഫോക്ക്‌ കലാരൂപങ്ങൾ കൊണ്ട്‌ വൈവിധ്യമാണ്‌. അതോടൊപ്പം ഒമാനിലെ വിവിധ പ്രവശ്യകളായ മസ്കറ്റ്‌, ദൊഫാർ, ബുത്തിന, സലാല, ശർക്കിയ്യ തുടങ്ങിയവയുടെ നാടൻ സംഗീത നൃത്ത കലാരൂപങ്ങളും കൂടി വേദിയിൽ എത്തുന്നതോടു കൂടി രണ്ട്‌ സംസ്കാരങ്ങളുടെ തനത്‌ കലകളുടെ സങ്കലനം സാധീകരിക്കപ്പെടുകയാണ്‌.

വർഷങ്ങളായി ഒമാനിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം ജോലി വാണിജ്യം തുടങ്ങിയ ഭൗതിക ആവശ്യങ്ങളോടൊപ്പം രണ്ട്‌ രാജ്യങ്ങളെടുയും സാംസ്കാരികമൂല്യങ്ങൾ കൂടി ധനാത്മകമായി വിനിമയം ചെയ്യപ്പെടണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്‌. ഇതിനോടുള്ള ഓമാനിലെ ഇന്ത്യക്കാരുടെ ക്രിയാത്മക പ്രതികരണമാണ്‌ ഇന്ത്യൻ അംബാസിഡർ അനിൽ വാദ്‌വയുടെ നേതൃത്വത്തിൽ ഇടം ഒരുക്കുന്ന ഈ ശ്രമമെന്നും സ്ംഘാടകർ വ്യ്ക്തമാക്കി.

ഇന്ത്യൻ എംബസ്സിയുടെ താത്പര്യാർത്ഥം ഐ.സി.സി,ആർ. അതുപോലെ കേരള ഫോക്കുലോർ അക്കാദമി തുടങ്ങിയ കേന്ദ്ര സംസ്ഥാന സാംസ്കാരിക സ്ഥാപനങ്ങളാണ്‌ ഈ ഒരു വലിയ സംരംഭവുമായി സഹകരിക്കുന്നത്‌. 70തോളം വരുന്ന ഇന്ത്യൻ ഒമാൻ നാടൻ കലാകാരന്മാരാണ്‌ ഈ ഉത്സവം യാഥാർത്ഥ്യമാക്കുന്നത്‌. പ്രമുഖ നർത്തകിയും നൃത്യാഞ്ജലി മസ്കറ്റിന്റെ നടത്തിപ്പുകാരിയുമായ പ്രമീള രമേഷും കലാക്ഷേത്രയും സഹകരിച്ചു കൊണ്ട്‌ അവതരിപ്പിക്കുന്ന വിവിധ ഇന്ത്യൻ ഫോക്ക്‌ നൃത്ത രൂപങ്ങളും ഫസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പ്രമുഖ ഫോക്ക്‌ വിദഗ്ദ്ധനും ഗവേഷകനുമായ്‌ ഡോ: നമ്പ്യാരാണ്‌ ഈ പരിപാടിയുടെ സംവിധായകൻ.

പാവപ്പട്ട ഒമാനീ പൗരന്മാരുടെ ക്ഷേമം മുൻ നിർത്തി പ്രവർത്തിക്കുന്ന ദാർ അൽ ഹത്ത എന്ന ജീവകാരുണ്യ സംഘടനക്ക്‌ പരിപാടിയുടെ നീക്കിയിരിപ്പിന്റെ 40 ശതമാനം കൊടുക്കുന്നതിലൂടെ ഒമാൻ പൗരന്മാരുടെ ക്ഷേമ പ്രവർത്തനത്തിലും ഈ ഒരു ഉത്സവത്തിന്‌ ഭാഗമാവാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്‌.

പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ അവാഡുകൾക്കർഹയായ മല്ലികാ സാരാഭായി, പ്രവാസി ഭാരതീയ പുരസ്കാര ജേതാക്കളായ ശ്രീ വിർമ്മാനി, ഡോ: ആസാദ്‌ മൂപ്പൻ എന്നിവരെയും ഈ ചടങ്ങിൽ വെച്ച്‌ ആദരിക്കപ്പെടുന്നു

സമകാലിക ഒമാനി കവിതാ സമാഹാരം മലയാളത്തിന്‌ സമർപ്പിക്കുന്നു.
വ്യഖ്യാത ഇന്ത്യൻ കവി കമലാസുരയ്യയുടെ ആദ്യ ചരമവാർഷികത്തിൽ അവരുടെ സ്മരണാർത്ഥം സമകാലിക ഒമാനി കവിതകളുടെ സമാഹാരം ഇടം മസ്കറ്റ്‌ മലയാളത്തിന്‌ സമർപ്പിക്കുകയാണ്‌. പത്തോളം വരുന്ന പ്രശസ്ത ഒമാനീ കവികളുടെ മുപ്പത്‌ കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിന്റെ പരിഭാഷ നിർവ്വഹിക്കുന്നത്‌ കേരളത്തിലെ അറബി ഭാഷാ പരിജ്ഞാനിയും എഴുത്തുകാരനുമായ വി.എ. കബീറാണ്‌. ഈ സംരംഭത്തിന്റെ പ്രീപബ്ലിക്കേഷൻ പ്രഖ്യാപനം ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്റെ രണ്ടാം ദിവസം ലോക പ്രശസ്ത ഒമാനീ കവി സൈഫ്‌ അൽ റഹ്ബി നിർവ്വഹിക്കുമെന്നും. ചടങ്ങിൽ ഹിലാൽ ഹാജിരി, സാഹിർ ഗാഫ്‌രി അടക്കമുള്ള ഒമാനി കവികളുടെ സാന്നിധ്യമുണ്ടാവുമെന്നും. സംഘാടകർ അറിയിച്ചു. സാഹിർ ഗാഫ്‌രിയുടെ കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കുന്നു എന്നതാണ്‌ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. കലാ സാഹിത്യ മേഖലകളിൽ രണ്ട്‌ സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകവും ആരോഗ്യപരവുമായ സംഭാഷണത്തിന്‌ തുടക്കം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇടം മസ്കറ്റ്‌ തുടങ്ങി വെക്കുന്ന ഈ ശ്രമം ഇന്തോ ഒമാൻ നാടൻ കലോത്സവം മുന്നോട്ടു വെക്കുന്ന സാസ്കാരിക വിനിമയം എന്ന ആശയം, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രണ്ട്‌ സാസ്കാരിക ധാരകളെ എല്ലാ അർത്ഥത്തിലും ആഴത്തിൽ സ്പർശ്ശിക്കുകയാണ്‌.

2010, ജനുവരി 17, ഞായറാഴ്‌ച

INDO-OMAN FOLKLORE FEST-FEB,25th,26th 2010 AT MARHA LAND QURAM


‘ ഇടം മസ്ക്കറ്റ് ’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും.

2010, ജനുവരി 6, ബുധനാഴ്‌ച

ഇടം * ഇന്തോ-ഒമാൻ നാടൻ കലോത്സവം*


സംസ്ക്കാരങ്ങളുടെ അർത്ഥം തേടി ‘ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍
പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ.കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറുന്നതാണ്. സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന
സഹായം അര്‍ഥപൂര്‍ണമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടല്‍ കലാകാരന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍)
സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും. ഇന്ത്യയിലെ വിവിധ നാ‍ടന്‍ കലാരൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും.
നാടന്‍ കലോത്സവത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാരത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കവിതകളുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമിക്കുകയാണ്.


നാടന്‍ കലകള്‍ സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്നവരുടെ ആവിഷ്കാരങ്ങളാണെന്നും അത് സംസ്ക്കാരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. ഒമാനും, ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗുജറാത്തും, മലബാറും ഒമാനും തമ്മിലുള്ള ബന്ധം വളരെ പഴയതാണെന്ന് നമുക്കറിയാം. രണ്ട് വിത്യസ്ത സംസ്ക്കാരങ്ങള്‍ സംഘട്ടനമില്ലാതെ സഹകരണത്തിലൂടേ എങ്ങിനെ നില നില്‍ക്കുന്നു എന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഒമാന്‍-ഇന്ത്യാ ബന്ധവും ഇരുവിഭാഗങ്ങളുടേയും ഒമാനിലെ ഒന്നിച്ചുള്ള ജീവിതവും. ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഇന്തോ-ഒമാന്‍ നാടന്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മസ്ക്കറ്റിലേ മുഴുവന്‍ ജനസമൂഹവും ഈ മഹോത്സവത്തില്‍ പങ്കാളികളാവുക.


TRIBUNE OMAN - January 5, 2010


"IDAM MUSCAT" a cultral organisation of people from the India in Muscat, will organise an Indo-Oman Folk Art Festival in February in association with Indian Embassy.

കൂടുതല്‍ ഇവിടെ വായിക്കുക


മലയാള മനോരമ - January 5, 2010


സാസ്ക്കാരങ്ങളുടെ അർത്ഥം തേടി ‘ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍
പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും.

കൂടുതല്‍ ഇവിടെ വായിക്കുക