2010, മാർച്ച് 16, ചൊവ്വാഴ്ച

ഇടം ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ

ജി.സി.സിയിലാദ്യമായി നടന്ന ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ ഇരു രാജ്യത്തെ ജനങ്ങൾക്കും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അതിലുപരി മറ്റ്‌ പലതിന്റെയും പുതിയ ഒരു സാംസ്കാരിക അനുഭവമായിരുന്നു.
ഫെസ്റ്റിവിലിന്റെ വിവിധ കാഴ്ചകളിലൂടെ


കഴിഞ്ഞ മാർച്ച്‌ 25, 26 തിയ്യതികളിൽ ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ നാടൻ കലോത്സവം എല്ലാ അർത്ഥത്തിലും നൂതനമായ ഒരനുഭവമായിരുന്നു. ജി.സി.സിയിലാദ്യമായാണ്‌ ഇത്തരത്തിലൊരു പരിപാടി അരങ്ങേറുന്നത്‌.


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ട്‌ സംസ്കാരങ്ങളുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള സംഗീത നൃത്തരൂപങ്ങൾ ഇന്ത്യാ ഗയ്റ്റും ഒമാനിലെ നക്കൽ ഫോർട്ടും ആലേഖനം ചെയ്യപ്പെട്ട പ്രൗഡഗംഭീരമായ സ്റ്റേജിൽ അരങ്ങിലെത്തിയപ്പോൾ അത്‌ വർഷങ്ങളായി ഒരുമിച്ചു ജോലിചെയ്യുകയും ഇടപഴകുകയും ചെയ്ത ഇന്ത്യ ഒമാൻ പൗരന്മാർക്ക്‌ കൗതുകത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവലഹരിയായി.


വൈകിട്ട്‌ 5 മണി മുതൽ തന്നെ മർഹാലാന്റിലെ വേദിയിലേക്ക്‌ ജനങ്ങൾ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതുപോലെ ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ളവരാണ്‌ സദസ്സിലെത്തിക്കൊണ്ടിരുന്നത്‌. വിദേശികളുടെയും മോശമല്ലാത്തൊരു പങ്കാളിത്തമുണ്ടായിരുന്നു. ഈ സമ്മിശ്ര പങ്കാളിത്തം സാധാരണ ഗൾഫിലുടനീളം സംഘടിപ്പിക്കപ്പെടാറുള്ള പരിപാടികളിൽ നിന്നും ഫെസ്റ്റിവിലിനുള്ള വലിയൊരു പ്രത്യേകതയായിരുന്നു.



ഇത്‌ മുൻകൂട്ടി കണ്ടു കൊണ്ടു തന്നെ ഒരുക്കിയിരുന്ന കരകൗശല ഭക്ഷണ സ്റ്റാളുകൾക്കു മുണ്ടായിരുന്നു ഈ വൈവിധ്യം. മലയാളിയുടെ കപ്പ മീൻ കറി, വടക്കെ ഇന്ത്യൻ ചാറ്റ്‌ മുതൽ ഒമാനീ പരമ്പരാഗത പലഹാരങ്ങളുടെ സ്റ്റാളുകൾ വരെ അർദ്ധരാത്രിയിൽ പോലും സജീവമായിരുന്നു.


25ന്‌ വൈകിട്ട്‌ കുറുംകുഴലോടുകൂടി ആരംഭിച്ച പരിപാടി പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാസാരാഭായി ആയിരുന്നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌.

വേദിയുടെ മുന്നിലായി സ്ഥാപിച്ച വാഴത്തണ്ടു കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ചുണ്ടാക്കിയ ദീപങ്ങൾ അതിഥികളായ മല്ലികാ സാരാഭായ്‌, അംബാസിഡർ അനിൽ വാദ്‌വ, സിനിമാ സംവിധായകൻ പ്രിയാ നന്ദനൻ, ഫ്രഞ്ച്‌ അംബാസിഡർ മല്ലികാ ബാരക്ക്‌, ഷെയ്ക്‌ കനക്‌ കിംജി, ഡോ ആസാദ്‌ മൂപ്പൻ, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ തിരി കൊളുത്തിയപ്പോൾ സദസ്സ്‌ നീണ്ട കരഘോഷത്തോടെ മാസങ്ങളായി കാതോർത്തിരുന്ന ഈ ഉത്സവ സാക്ഷാത്കാരം നെഞ്ചിലേറ്റുവാങ്ങി.


കലകള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു എന്നു മല്ലികാ സാരാഭായി പറഞ്ഞപ്പോൾ ഇടം ജനറല്‍ സെക്രട്ടറി ഗഫൂര്‍ വിശദീകരിച്ചത് കലകളുടെ ഉത്സവം എന്നതിലുപരി എന്തു കൊണ്ട് നാടന്‍ കലകള്‍ എന്ന തിരഞ്ഞെടുപ്പിന്റെ ഉത്തരമായിരുന്നു. ആഗോളീകരണ പ്രക്രിയ എല്ലാ അര്‍ത്ഥത്തിലും ഗതിവേഗമാര്‍ജ്ജിച്ചു വരുമ്പോള്‍ സംസ്കാരങ്ങള്‍ പരസ്പരം സ്വാധീനിക്കുക എന്നത് സ്വാഭാവികമാണ്‌. എന്നാൽ ഓരോ സംസ്കാരത്തിനും അതിന്റേതായ സ്വത്വവും അടിസ്ഥാന താളവുമുണ്ട്. ഇതാണ്‌ കലകളിലും ശീലങ്ങളിലുമല്ലാം നില നില്‍ക്കുന്ന വൈവിധ്യങ്ങളുടെ ആധാരം. ഇത് കുടികൊള്ളുന്നത് നാടന്‍ കലകളിലാണ്‌.


ഇതിനെ ഇല്ലാതാക്കിക്കൊണ്ട് ഏകസ്വരമായ ആസ്വാദന ശീലവും ലോകക്രമവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം പലഭാഗങ്ങളില്‍ നിന്നുമുയര്‍ന്നു വരുന്നുണ്ട്. ഭക്ഷ്യ വൈവിധ്യങ്ങള്‍ മാറ്റപ്പെടുകയും ലോകത്തിലെല്ലാവര്‍ക്കും എവിടെയും ആസ്വദിക്കാന്‍ പറ്റുന്ന കെ എഫ് സി മക്‌ഡൊണാല്‍ഡ് തുടങ്ങിയ പൊതു ആസ്വാദന ശീലം രൂപീകരിക്കപ്പെടുകയും ചെയ്യുന്നതിനെ പറ്റി പറ്ഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഫ്രഞ്ച് അംബാസിഡര്‍ അടക്കമുള്ളവര്‍ കയ്യടിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കൗതുകം.

പൊതുപരിപാടിയുടെ നന്ദിപ്രകടനം കഴിഞ്ഞ് ലൈറ്റണഞ്ഞപ്പോള്‍ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തു നിന്നും മെല്ലെ ഉയര്‍ന്നു വരുന്ന പരമ്പരാഗത ഒമാനീ നാടോടീ താളത്തിലേക്കാണ്‌ സദസ്സുണര്‍ന്നത്.


കര്‍ബ എന്നു പേരുള്ള ബാഗ്പൈപ്പര്‍ പോലുള്ള ഒമാന്‍ ഫോക്ക് ഉപകരണം ലീഡ് ചെയ്യുന്നതും വളരെ നീളം കൂടിയതും കുറഞ്ഞതുമായ വ്യത്യസ്ഥ ഫോക്ക് ഡ്രമ്മുകളുടെ മേളക്കൊഴുപ്പുമുള്ള ഈ നാടോടി സംഗതത്തിലേക്കായിരുന്നു, ഈ പരമ്പരാഗത ഈണത്തിനൊത്ത് നൃത്തം ചവിട്ടിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പതിമൂന്നോളം പേരടങ്ങുന്ന സംഘം സ്റ്റേജിലേക്കു നടന്നടുത്തപ്പോള്‍ അതിന്റെ താളത്തിനൊത്ത് സദസ്സില്‍ നിന്നും പലരും കൈകൊട്ടുകയും നൃത്തം ചെയ്യുകയുമുണ്ടായിരുന്നു.


ഒമാനിലെ സൂറിൽ നിന്നുള്ള ഈ സംഘത്തിന്റെ പരിപാടി അവസാനിക്കുമ്പോൾ വേദിയിൽ ലൈറ്റണയുകയും സ്പോട്ട് ലൈറ്റിന്റെ വലിയൊരു വൃത്തത്തിൽ ഗ്രൌണ്ടിൽ നൃത്തമാടുന്ന, കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മാത്രം മലയാളി കണ്ടു ശീലിച്ചിട്ടുള്ള തെയ്യം തെളിഞ്ഞു വന്നു.



കടും ചുവപ്പിന്റെ ഭീമാകാരമായ അലങ്കാര ഭൂഷണങ്ങളോടെ ചടുലമായ താളത്തിന്റെയും കറങ്ങി കറങ്ങിയുള്ള ചലനങ്ങളോടെയും വേദിയിലേക്ക് നീങ്ങുന്ന തെയ്യം മലയാളികൾക്ക് ഗൃഹാതുരമായ കാഴ്ചയായപ്പോൾ യൂറോപ്യൻ പൌരന്മാരടക്കമുള്ള വിദേശികൾക്ക് അങ്ങെ അറ്റം കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഡിജിറ്റൽ കാമറകളും മൊബൈൽ കാമറകളും ഉയർത്തിപ്പിടിച്ച ഒരു വലിയ സംഘം വേദി വരെ തെയ്യത്തെ പിന്തുടരുന്നുണ്ടായിരുന്നു. പടയണി അരങ്ങേറുമ്പൊഴും ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. കേരളത്തിലെ വടകരയിൽ നിന്നും എറണാകുളത്തു നിന്നുമുള്ള കലാകാരന്മാരായിരുന്നു തെയ്യവും പടയണിയുമെല്ലാം അവതരിപ്പിച്ചത്‌.



ഹിമാചൽ പ്രദേശിൽ നിന്നുള്ള സൂത്രധാർ കലാസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ഹിമാചൽ ഫോക്ക് നൃത്തങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. കുൾവിനാട്ടി ,മഹാസുനാട്ടി, ലാഹൌലി നൃത്തം തുടങ്ങിയ പരമ്പരാഗത ഹിമാചൽ നൃത്തരൂപങ്ങൾ വർണ്ണവൈവിധ്യമാർന്ന വസ്ത്രാലങ്കാരങ്ങൾ കൊണ്ടും, വളരെ ശ്രുതി മധുരമായ സംഗീതത്തിലൂടെ ചെറിയ ചലനങ്ങളിൽ തുടങ്ങി വികസിച്ചു വരുന്ന രീതിയിലൂടെയുംഎല്ലാവർക്കും ഒരു പോലെ കൌതുകമായി.

മസ്കറ്റിലെ നൃത്താധ്യാപികയും പ്രമുഖ നർത്തകിയുമായ പ്രമീളാ രമേശും ചെന്നൈ കലാക്ഷെത്രയിലെ കലാകാരന്മാരും ചേർന്നവതരിപ്പിച്ച ഇന്ത്യയിലെ വിവിധ സംസ്ഥ്‍ാനങ്ങളിൽ നിന്നുള്ള കുറവഞ്ചി, ഡ്യുയറ്റ് ബംഗ്ഡ, നാഗനൃത്തം, മഞ്ചുനാട്ടി തുടങ്ങിയ ഫോക്ക് നൃത്തങ്ങൾ അതിന്റെ തന്മയത്വം കൊണ്ടും പ്രൊഫഷനിലിസം കൊണ്ടും ശ്രദ്ധേയമായി. അവരവതരിപ്പിച്ച പല നൃത്തരൂപങ്ങളും മലയാളികളടക്കമുള്ളവർക്ക് പുതിയ അനുഭവമായിരുന്നു.


എന്നാൽ മദ്രാസിൽ നിന്നുള്ള ദ്രാവിഡ സംഘം സദസ്സിലൂടെയും വേദിയിലൂടെയും മാറി മാറി നീങ്ങിക്കൊണ്ടവതരിപ്പിച്ച മലയാളം തമിഴ് നാടൻപാട്ടുകളുടെ മിശ്രണം കൊണ്ടും അവരുടെ പരമ്പരാഗത വാദ്യോപകരണമായ തപ്പിന്റെ താളപ്പെരുമ കൊണ്ടും ചടുലമായ നൃത്തചുവടുകൾ കൊണ്ടും സമ്പന്നമായിരുന്നു,

ഒമാനിലെ മസ്കറ്റിൽ നിന്നുള്ള ഒമാനി നാടൻ നൃത്തരൂപം വേദി കീഴടക്കിയപ്പോൾ അത് സൂറിൽ നിന്നുള്ള കലാരൂപത്തിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. പഞ്ചാബി ബംഗ്ടയായിരുന്നു ആദ്യദിവസത്തെ അവസാന പരിപാടി. നൃത്തം അവസാനം വേദിയിൽ നിന്നും സദസ്സിലേക്കിറങ്ങി ആസ്വാദകരും കലാകാരന്മ്‍ാരും ഒരുമിച്ചു നൃത്തം ചവിട്ടി പിരിഞ്ഞു പോവുകയായിരുന്നു


26 ന് കുറുംകുഴലോടുകൂടി വേദിയുണർന്നു. ഒമാനിലെ ബുത്‌ന പ്രവശ്യയിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ ഒമാനി ഫോക്ക് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ഈ നൃത്തരൂപം ഗ്രൂപ്പിലെ സ്ത്രീകളണിഞ്ഞ പരമ്പരാഗത വസ്ത്രവൈവിധ്യം കൊണ്ടും ശിരസ്സിലണിഞ്ഞ തിളങ്ങുന്ന കിരീടങ്ങൾകൊണ്ടും കാഴ്ചസമ്പുഷ്ടമായിരുന്നു.


വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണ് .


ലോകപ്രശസ്ത ഒമാനീ കവി സെയ്ഫ് അൽ റഹ്ബിയുടെ അഭാവത്തിൽ യുവ കവി ഫാത്തിമ അൽശീദി പ്രഖ്യാപനം നിർവ്വഹിച്ചു. വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണന്നും സദസ്സിൽ സംസാരിച്ചു.



തുടർന്നും രക്ത ചാമുണ്ടിതെയ്യം, പടയണി, ഇടം പ്രവർത്തകരവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻപാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഹിമാചൽ കലാകാരൻമാരവതരിപ്പിച്ച സംഗീതത്തിന്റെ പ്രത്യേകത പാട്ടിലുടനീളം നിറഞ്ഞു നിന്ന മെലഡിയുടെ മനോഹാരിതയായിരുന്നു,


ഒമാനിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളവതരിപ്പിച്ച ദഫ് മുട്ട് മാപ്പിള കോൽക്കളി തുടങ്ങിയവ വിവിധ സമയങ്ങലിൽ അരങ്ങിലെത്തി.



എന്നാൽ പഞ്ചാബിൽ നിന്നുള്ള കെട്ടിടതൊഴിലാളികളുടെ ബഗ്ഡ സദസ്സിനെ ഇളക്കിമറിച്ചു .താളം മുറുകിയപ്പോൾ സദസ്സിൽ നിന്നും വേദിക്കു മുന്നിലെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം പഞ്ചാബിസംഘം നൃത്തം ചവിട്ടിയപ്പോൾ ഒമാനികളടക്കമുള്ളവർ അതിനോട് ചേർന്ന് വംശദേശ സീമകൾ മറന്ന് അലിഞ്ഞു ചേർന്ന ഒരുകൂട്ടം മനുഷ്യരുടെ അടിസ്ഥാന താളമായി ആ ആൾക്കൂട്ടം പരിണമിച്ചു.



അവസാനത്തെ പരിപാടിയായ ചിങ്കാരിമേളത്തിന്റെ ചടുലത ഏറിയും കുറഞ്ഞും വേദിയിലരങ്ങേറിയപ്പോൾ ഇടക്കു കയറിവന്ന സൂറിലെ നൃത്തസംഘം വേദിയിലെത്തിയതോടേ ലൈറ്റണഞ്ഞു. പിന്നീട്‌ ഈ ഉത്സവത്തിന്റെ പരിസ്സമാപ്തി സ്വാഭാവികമായി പ്രത്യേകാന്തരീക്ഷത്തിൽ രൂപം കൊണ്ടപോലെയായിരുന്നു.


ഗ്രൗണ്ടിലെ ദീപങ്ങളും ശബ്ദ്സംവിധാനങ്ങളുമെല്ലാം നിലച്ചു. മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവത്ത്‌ ശിങ്കാരിമേളവും ഒമാനീ വാദ്യമേളവും പതിയെ താളം കണ്ടെത്തി അതിന്റെ സമന്വയത്തിന്റെ താളത്തിൽ മറ്റ്‌ കലാകാരന്മാരും സദസ്യരും പതിയെ നൃത്തച്ചുവടു വെച്ചു വേദി വിട്ട്‌ പുറത്തേക്ക്‌ യാത്രയാവുകയായിരുന്നു.


പിന്നീട്‌ ഓരോ ഗ്രൂപ്പുകളുടെയും ബസ്സ്‌ പാർക്ക് ചെയ്ത സ്ഥലത്തും ഒട്ടേറെ സമയം എല്ലാവരും നൃത്തം ചെയ്തു. അങ്ങനെ നൃത്തം ചവിട്ടിയും പാട്ടു പാടിയും മതിവരാത്ത ഒരു പറ്റം മനുഷ്യർ പരസ്പരം യാത്രപറയാതെ രണ്ട്‌ ദിവസം നീണ്ടു നിന്ന താളങ്ങളുടെയും നാടൻപാട്ടിന്റെയും ലഹരി മനസ്സിലേറ്റി പിരിഞ്ഞുപോകുമ്പോൾ ഏതു നിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതും എല്ലാമനുഷ്യർക്കും പരസ്പരം താളങ്ങളിലേക്കു ഉണരാനുമുള്ള ഫോക്കിന്റെ അനന്ത സാധ്യതകൾ താത്കാലികമായി പോലും അവസാനിക്കുന്നില്ല എന്നതും ഈ താളങ്ങൾ മനസ്സിലും ശരീരത്തിലും എപ്പോഴും നമ്മുടെയുള്ളിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കും........


കൂടുതല്‍ ഫോട്ടൊകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

1 അഭിപ്രായം:

vinla പറഞ്ഞു...

This association seems to be very active in Oman,all the best .Special wishes to the people behind EDAM.